വി. ചാവറ കുരിയാക്കോസ് അച്ചന്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് ദീപിക പ്രസിദ്ധീകരിച്ചത്

അസത്യങ്ങള്‍ സത്യങ്ങളാകംന്നതെങ്ങനെ? ഭാഗം-5

സി.എം.ഐ. സഭയുടെ കീഴിലുള്ള മാന്നാനം സെന്റ് ജോസഫ് പ്രസ്സിന്റെ സ്ഥാപകനായി ഇന്ന് പ്രചരിപ്പിക്കുന്നത് തെറ്റ് ആണെന്ന് പണ്ട് ഇവര്‍തന്നെ രേഖപ്പെടുത്തിയിരിക്കുന്ന ഭാഗമാണ്, ഈ ലക്കത്തില്‍.

മുട്ടുചിറ പറമ്പില്‍ കുരിയാക്കോസ് കത്തനാര്‍ എന്ന മഹാന്‍ ചെയ്ത മഹത്തായ സംരംഭം, ഇന്നറിയപ്പെടുന്നത് ചാവറ കുരിയാക്കോസ് അച്ചന്റെ പേരില്‍. ‘പറമ്പില്‍’ എന്ന വാക്ക് ‘ചാവറ ‘ എന്നാക്കിമാറ്റപ്പെട്ട കഥ നോക്കൂ.

ഇത് 1897-ല്‍ ഇവര്‍ പുറത്തിറക്കിയ പുസ്തകത്തിലുള്ളതാണ്. ഈ പ്രസ്സിന് സര്‍ക്കാര്‍ അനുമതി വാങ്ങി നല്കിയത് വരാപ്പുഴ വികാരി അപ്പസ്തോലിക്ക ആയിരുന്ന ലൊദോവിക്കോസ് മെത്രാന്‍ ആയിരുന്നു .

ഈ പ്രസ്സില്‍നിന്നും ആദ്യമായി അച്ചടിച്ചത് ചാവറ കുരിയാക്കോസ് അച്ചന്റെ വക ഒരു ഉപദേശപത്രമാണ്.

അഭിവന്ദ്യ ലുദ് വിക്കോ പിതാവ് അക്കാലത്തെ 1000രൂപ നിര്‍മാണചെലവിനായി നല്കുകയുണ്ടായി.

ഇതൊക്കെ മനഃപൂര്‍വം അവഗണിച്ചുകൊണ്ടാണ് കണ്ടുനിന്ന ഒരാളുടെ പേരിലേക്ക് സ്ഥാപകഭാണ്ഡം ചുമത്തുന്നത്.

മാന്നാനം ആശ്രമാച്ചുകൂടത്തിന്റെ സുവര്‍ണജൂബിലി സ്മാരകമായി സി.എം.ഐ.സഭയുടെ കീഴിലുള്ള മാന്നാനം സെന്റ് ജോസഫ് പ്രസ്സില്‍നിന്നും 1897-ല്‍ പുറത്തിറക്കിയ ‘ പരിശുദ്ധ യൗസേപിതാവിന്റെ മൂന്ന് ലീലിപുഷ്പങ്ങള്‍’ എന്ന പുസ്തകത്തിലെ വാക്കുകളാണ് ഇത്തവണ പ്രിന്റിംഗ് രൂപത്തില്‍ കൊടുത്തിട്ടുള്ളത്.

സത്യം പുറത്തുവരില്ല, എന്ന് കരുതിയാകും പറമ്പില്‍ കുരിയാക്കോസ് എന്ന പേര് ചാവറ കുരിയാക്കോസ് എന്ന് കഥാകാരന്മാര്‍ ആക്കിയെടുത്തത്.

ഇത് സി. എം.ഐ. സഭയുടെ സ്ഥാപകരെ കുറിച്ചെഴുതിയ ഭാഗം.

അസത്യങ്ങള്‍ സത്യങ്ങളാകുന്നതെങ്ങനെ? ഭാഗം 4

വിശുദ്ധ കുരിയാക്കോസ് ഏലിയാസ് ചാവറ, സി.എം.ഐ. സഭയുടെ സ്ഥാപകനെന്ന് വെബ്സൈറ്റിലും പുസ്തകങ്ങളിലും ഈയടുത്ത കാലത്ത് പ്രചരിക്കുന്ന തമാശക്കപ്പുറം, അവര്‍തന്നെ മുമ്പ് രേഖപ്പെടുത്തിയിരിക്കുന്ന ചില സത്യങ്ങളിലേക്കുള്ള യാത്രയാണ് ഈ ലക്കം.

മൂന്ന് പുസ്തകങ്ങളിലെ ആവശ്യമുള്ള ഭാഗങ്ങള്‍ മാത്രം ചേര്‍ത്ത് എഴുതിയ ലക്കമാണിത്.

1. മാന്നാനം ആശ്രമാച്ചുകൂടത്തിന്റെ സുവര്‍ണജൂബിലി സ്മാരകമായി സി.എം.ഐ സഭയുടെ കീഴിലുള്ള മാന്നാനം സെന്റ് ജോസഫ് പ്രസ്സില്‍നിന്നും 1897-ല്‍ പുറത്തിറക്കിയ ‘ പരിശുദ്ധ യൗസേപ്പു പിതാവിന്റെ മൂന്നു ലീലിപുഷ്പങ്ങളുടെ ചരിത്രം ‘ എന്ന പുസ്തകത്തിലെ ഒരു ഭാഗം ചുവടെ ചേര്‍ക്കുന്നു.

‘ഭക്തിയിലും പുണ്യജീവിതത്തിലും ശ്രുതിപ്പെട്ടവരായ പള്ളിപ്പുറത്തു പാലയ്ക്കല്‍ പെ. ബ. തോമ്മാ മല്പാനച്ചന്‍, ചമ്പക്കുളത്തു പോരൂക്കര പെ. ബ. തോമ്മാ മല്പാനച്ചന്‍ എന്നിങ്ങനെ അറിയപ്പെട്ടിരിക്കുന്നവരാണ് മലയാളരാജ്യത്തില്‍ ഒരു സന്യാസാശ്രമം ഉണ്ടാക്കേണമെന്നു വിചാരിച്ചതും അതിന്നായി പരിശ്രമിച്ചതും വന്യമൃഗങ്ങളുടെ ജന്മഭൂമിയായി കിടന്നിരുന്ന മാന്നാനം കുന്നു ഇതിലേക്കു ഉചിതസ്ഥാനമായി വന്നു കണ്ടുപിടിച്ചതും ഇക്കാര്യത്തില്‍ ബഹു താല്പര്യക്കാരനും വേണ്ട അനുമതികള്‍ നല്‍കിയ ദേഹവുമായ വരാപ്പുഴെ മാര്‍ മൗെറേല്യോസ മെത്രാന്‍ അവര്‍കളുടെ പ്രത്യേക സാന്നിദ്ധ്യത്തോടുകൂടി ൧൮൩൧ (1831) ല്‍ ംരം (ഈ) ആശ്രമത്തിന്നു അടിസ്ഥാനകല്ലിട്ടു പണി ആരംഭിച്ചതും മേല്‍പ്പറഞ്ഞ പ്രശംസാര്‍ഹരായ വൈദികരത്രെ. ആശ്രമത്തിന്റെ പണി നിവൃത്തിയാക്കി ഉദ്ദേശപൂര്‍ത്തി വരുന്നതിലേക്കായി മേല്‍പ്പറഞ്ഞ പട്ടക്കാരുടെ പിന്‍ഗാമിയായി ദൈവനിയോഗത്താല്‍ തിരഞ്ഞെടുക്കപ്പെട്ടതു ചേന്നങ്കരിയില്‍ ചാവറെ പെ. ബ. കുറിയാക്കോസു മല്പാനച്ചനാണു. ംരം (ഈ) മഹാനാണു പിന്നിടു വരാപ്പുഴെ മെത്രാപ്പോലീത്താ അവര്‍കളുടെ വികാരിജനരാളും കര്‍മ്മലീത്താ ദിസ്കാള്‍സ മൂന്നാം സഭയുടെ പൊതു പ്രിയോരുമായി പെ. ബ.ആഹാ. കുറിയാക്കോസു ഏലിയ എന്ന നാമത്തില്‍ കീര്‍ത്തിപെട്ടിരുന്നതു………’

ഇതാണ് അക്കാലത്തെ സത്യം. ഈ സത്യമാണ് നാളുകള്‍ക്കുശേഷം മാറ്റിയെഴുതപ്പെട്ടത്.

സന്യാസജീവിതം നയിക്കണമെന്നു ആഗ്രഹിച്ച് ഇവര്‍ ആലോചന തുടങ്ങുന്ന കാലത്ത് ഇപ്പോഴത്തെ ഈ സ്ഥാപകന്‍ എവിടെ ആയിരുന്നു ? വൈദികപഠനത്തിന്റെ അവസാനഘട്ടങ്ങളിലായിരുന്നു.

അന്ന് വരാപ്പുഴ മെത്രാസനമന്ദിരത്തില്‍ പിതാവിന്റെ കൂടെ ബോംബെയില്‍നിന്നും വന്ന ലത്തീന്‍കാരനായ ഫാ. പാസ്കള്‍ ആയിരുന്നു മേല്‍പ്പറഞ്ഞ 2 വൈദികരുടെ സഹായിയായി പിതാവിന്റെ പക്കല്‍ ഈ നിര്‍ദ്ദേശം വച്ചതും അനുവാദം വാങ്ങിക്കൊടുത്തതും.

2. സ്ഥാപകയോഗി (പാലയ്ക്കല്‍ തോമ്മാമല്പാന്‍) എന്ന പേരില്‍ ശ്രീ. വറുഗീസ് കഞ്ഞിരത്തുങ്കല്‍ എഴുതി ആലപ്പുഴ പ്രകാശം പബ്ലിക്കേഷന്‍സ് പ്രസാധകരായി 1981-ല്‍ ഇറക്കിയ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ഇങ്ങനെ …….

……തങ്ങളുടെ ചിരന്തനാഭിലാഷം അധികൃത സമക്ഷം അവതരിപ്പിക്കുവാന്‍ ഇതിനേക്കാള്‍ അനുകൂലമായ സാഹചര്യം ഉണ്ടാകാനില്ലെന്ന് തോമ്മാച്ചന്മാര്‍ മനസ്സിലാക്കി. അതനുസരിച്ച്, ഒരു ദിവസം ഉല്ലാസസമയത്തു ഇരുവരുംകൂടി മെത്രാനച്ചനെ സമീപിച്ച്, അവരുടെ സുചിന്തിതമായ ഹൃദയാഭിലാഷം അറിയിക്കുകയും അതിനുള്ള അനുമതി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

മെത്രാനച്ചന്റെ അനുകൂലമായ മറുപടിയും പ്രോത്സാഹജനകമിയ കല്പനയും പ്രാരംഭസംഭാവനയും ദൈവഹിതത്തിന്റെ പ്രത്യക്ഷ സൂചനകളാണെന്നുള്ള വിശ്വാസത്തോടെ, പിതാക്കന്മാര്‍ പ്രതീക്ഷാഫൂര്‍വ്വം പ്രവര്‍ത്തനമാരംഭിച്ചു. ……

…..അതികായന്മാരായ ഈ വൈദികവരേണ്യര്‍ സമാരംഭിച്ച പ്രസ്ഥാനത്തിന് നിര്‍ല്ലോപമായ പിന്തുണയും ………

മെത്രാനച്ചന്റെ അധികാരപത്രവുമായി തോമ്മാച്ചന്മാര്‍ ആദ്യം പോയത്, ……കുട്ടനാട്ടിലേക്കായിരുന്നു……

….സ്ഥലം കണ്ടുപിടിക്കാനായി മല്പാനച്ചന്റെ നേതൃത്വത്തില്‍ ഒരു സംഘം പള്ളിപ്പുറത്തുനിന്നും പുറപ്പെട്ടു. പോരൂക്കരയച്ചനും അദ്ദേഹത്തിന്റെ സന്തത സഹചാരിയും സന്യാസ ജീവിതക്രമത്തില്‍ അദ്ദേഹത്തോടു സഹകരിക്കുവാന്‍ സന്നദ്ധനുമായിരുന്ന കണിയാന്തറ യാക്കോബും മെത്രാനച്ചന്റെ കുമ്പസാരക്കാരനായിരുന്ന പാസ്കല്‍ പാതിരിയും പള്ളിപ്പുറത്തു കല്ലുങ്കല്‍ ഇട്ടിയേപ്പ് എന്ന ഇടവക പ്രമാണിയും തച്ചില്‍ അബ്രാഹം മല്പാന്റെ ഒരാശ്രിതനായിരുന്ന ഇട്ടന്‍ എന്ന വഴികാട്ടിയും അടങ്ങിയതായിരുന്നു അന്വേഷണസംഘം.

(പിന്നീട് വന്ന പല അന്വേഷണസംഘങ്ങളിലും ഇപ്പോഴത്തെ സ്ഥാപകന്‍ ഇല്ലായിരുന്നു. അവസാനം ‘ബേസ് റൗമ്മ’ (ഉയര്‍ന്ന ഭവനം) എന്ന പേരിലറിയപ്പെട്ട മാന്നാനം കുന്ന് കണ്ടെത്തി അവിടെ ആശ്രമം സ്ഥാപിക്കുന്നതിനുള്ള ജനകീയസമ്മതവും സര്‍ക്കാര്‍ അനുവാദവും വാങ്ങിയെടുത്തശേഷം മാത്രമാണ് നമ്മുടെ കഥാനായകന്‍ ഈ സ്ഥലം കാണുന്നതുതന്നെ.)

‘…….കുരിശിനോട് ചേര്‍ന്ന് വളച്ചുകെട്ടിയിരുന്ന ഒരു പന്തല്‍പുരയില്‍ താമസിച്ചുകൊണ്ട്, പാലയ്‌ക്കല്‍ മല്പാനച്ചനും പോരൂക്കരയച്ചനും കുന്നില്‍ നടന്നുകൊണ്ടിരുന്ന പണികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. കണിയാന്തറ യാക്കോബും സഹായത്തിനുണ്ടായിരുന്നു……’

മൗറേലിയൂസ് സ്തബലീനി മെത്രാന് ഒട്ടും വയ്യാതിരുന്നിട്ടുപോലും തലേന്ന് എത്തി മാന്നാനം കുന്നില്‍ ഓലമറച്ച ഷെഡ്ഡില്‍ കിടന്നുറങ്ങി. പിറ്റേന്ന് (1831 മെയ് 11) കൈ അനക്കുവാന്‍പോലും വയ്യാത്ത അവസ്ഥയില്‍ കല്ലിടീല്‍ കര്‍മ്മം മാറ്റിവയ്ക്കാമെന്ന് മല്പാന്‍മാര്‍ പറഞ്ഞിട്ടും സമ്മതിക്കാതെ, പ്രായംകൊണ്ടും പദവികൊണ്ടും മുമ്പനായ പാലയ്ക്കല്‍ മല്പാനച്ചന്‍ നിര്‍വഹിക്കുവാന്‍ മെത്രാന്‍ നിര്‍ദ്ദേശിച്ചിട്ടും പോരൂക്കരയച്ചന് ആ അവസരം കൊടുക്കുകയും അദ്ദേഹം കല്ലിടുകയും ചെയ്തു.

3. ബെര്‍ണ്ണാര്‍ദോസ് തോമ്മാ പട്ടക്കാരന്‍ ൧൯൦൮ (1908) ല്‍ മാന്നാനം കൊവേന്തയുടെ പ്രിയോരിന്റെ അനുവാദത്തോടെ തയ്യാറാക്കിയ കല്‍ദായ സുറിയാനി റീത്തില്‍ ചേര്‍ന്ന മലയാളത്തിലെ കര്‍മ്മലീത്താ മൂന്നാം സഭയുടെ ചരിത്രം എന്ന,പുസ്തകത്തിലെ സാക്ഷ്യങ്ങളും നോക്കാം.

൧. (1). ൧൯ (19)-ാം ശതവര്‍ഷത്തിന്റെ ആരംഭത്തില്‍ അതായതു ൧൮൨൮ (1828) -ല്‍ വരാപ്പുഴയ്ക്കു തനതായി ഒരു വികാരി അപ്പസ്തോലിക്ക ഇല്ലായിരുന്നു. അതുകൊണ്ട് ബൊംബാ (ബോംബെ) വികാരി അപ്പസ്തോലിക്കായും സപാദുക (കല്‍സാദി) കര്‍മ്മലീത്താക്കാരനുമായിരുന്ന മാര്‍ മൗെറെല്യോ സ്തബിലീനി മെത്രാനച്ചനെ ൧൨(12)-മത്തെ ലെയോ മാര്‍പ്പാപ്പാ വരാപ്പുഴയുടെ തല്ക്കാല (Interino) വികാരി അപ്പസ്തോലിക്കാ എന്ന സ്ഥാനത്തില്‍ നിയമിച്ചു. അക്കാലത്തു പള്ളിപ്പുറത്തു സെമിനാരിയില്‍ മല്പാനായി പാലയ്ക്കല്‍ തോമ്മാച്ചന്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. ഇദ്ദേഹത്തിന്റെ ഉറ്റ സ്നേഹിതനായ ചമ്പക്കുളത്തു പോരൂക്കര തോമ്മാച്ചന്‍ കൊല്ലത്തു തങ്കച്ചേരി പള്ളിയുടെ വികാരി ആയിരുന്നു. തപസ്സുജീവിതത്തില്‍ അത്യന്തം തല്പരന്മാര്‍ ആയിരുന്നതുകൊണ്ടു അതിലേയ്ക്കുപരിക്കത്തക്ക ഒരു സന്യാസ സഭ ഈ മലയാളത്തില്‍ സ്ഥാപിക്കുന്നതിനു ഇവര്‍ എല്ലായ്പ്പോഴും ആഗ്രഹിച്ചുകൊണ്ടിരുന്നു. അഞ്ഞൂറ്റിക്കാരനും മൗെറെല്യൊ മെത്രാനച്ചന്റെ കൂടെ ബൊംബയില്‍ ഏറെക്കാലം താമസിച്ചിരുന്ന ആളുമായ പസ്കാല്‍ പാദ്രി അവര്‍കള്‍ ഈ കാര്യത്തിനു വലിയ അനുകൂലിയും സഹായിയുമായിരുന്നു………

………….” ഒരു സന്യാസ സഭ സ്ഥാപിക്കണമെന്നുള്ള തങ്ങളുടെ ആഗ്രഹം പോരൂക്കര തോമ്മാച്ചനും പാലയ്ക്കല്‍ തോമ്മാ മല്പാനച്ചനും മെത്രാനച്ചനെ ബോധിപ്പിക്കുകയും അവിടുന്നു വളരെ സന്തോഷചിത്തനായി അതിനായി ഒരു സന്യാസ ഭവനം പണി ചെയ്യുന്നതിലേക്കു എല്ലാ പള്ളിക്കാരും പട്ടക്കാരും ജനങ്ങളും വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കണമെന്നു കല്പിക്കുന്ന ഒരു ഉപദേശ കല്പന ൧൮൨൯ (1829) വൃശ്ചികം ൧ (1) -ാംനു അവര്‍ക്കു കൊടുക്കയും ആദ്യമായി താന്‍ തന്നെ ൨൦൦ (200) ബ്രിട്ടീഷ് രൂപ അവര്‍ക്കു ദാനം ചെയ്യുകയും ചെയ്തു. കല്പനയിലെ താല്പര്യം അനുസരിച്ച് ൧൮൩൦-ല്‍ കല്ലൂര്‍ക്കാട്ട് പള്ളിയില്‍ നിന്നു ൨൦൦ (200) രൂപയും എടത്വാ പള്ളിയില്‍ നിന്നു ൩൫൦ (350) രൂപയും ആ പള്ളിക്കാര്‍ കൊടുത്തു.”

൨. ഭക്തിയ്ക്കടുത്ത ജീവിതം കഴിക്കുന്നതിനായിക്കൊണ്ടുള്ള അതിയായ ആഗ്രഹം നിമിത്തം ചമ്പക്കുളത്തു ഇടവക കണിയാന്തറെ ചാക്കോ എന്ന ഒരു ബാലന്‍ പോരൂക്കര തോമ്മാച്ചന്റെ കൂടെ വന്നുകൂടുക ഉണ്ടായി. പിന്നീട് നമ്മുടെ സഭയില്‍ പ്രവേശിച്ചതിന്റെ ശേഷം ഈ ബാലന്‍ ആഹാ യാക്കോബു എന്ന പേരിനാല്‍ ഏവര്‍ക്കും പ്രസിദ്ധനായിതീര്‍ന്നു. ആശ്രമത്തിനു തക്കതായ ഒരു സ്ഥലം കണ്ടു നിശ്ചയിക്കുന്നതിനായി മെത്രാനച്ചന്റെ അനുമതിയോടെ പലപ്പോഴും പല സ്ഥലങ്ങളിലും മേല്‍പ്പറഞ്ഞ നമ്മുടെ രണ്ടു തോമ്മാച്ചന്മാരും കൂടെ സഹായക്കാരായി കോതമങ്ങലത്തു ഇടവക മുണ്ടയ്ക്കല്‍ ഇട്ടൂപ്പ് കത്തനാരച്ചനും പള്ളിപ്പുറത്തു ഇടവക കല്ലുങ്കല്‍ ഇട്ടി അയിപ്പു മാപ്പിളയും യാത്ര കഴിച്ചിരുന്നു…….

പ്രിയപ്പെട്ട വായനക്കാരേ, സത്യാന്വേഷികളേ,

സി.എം.ഐ. സഭയുടെ സ്ഥാപനചരിത്രത്തിലെങ്ങും ആരംഭം മുതല്‍ ഇല്ലാത്ത ഒരാള്‍ ആണ് ഈയടുത്തകാലത്ത് സ്ഥാപകനായി മാറിയത്. ആദ്യത്തെ ഏതാനും അംഗങ്ങള്‍ വന്നശേഷം മാത്രമാണ് ചാവറ കുരിയാക്കോസ് ഇവരോടൊപ്പം ചേരുന്നത്.

എന്നിട്ടും സഭാസ്ഥാപകരെ തള്ളിമാറ്റി ഇദ്ദേഹമൊറ്റയ്ക്കാണ് സഭ സ്ഥാപിച്ചതെന്ന് കഥയെഴുതിയ കുറെ കഥാകാരന്മാരുണ്ട്. അതിന് ഈ സഭയുടെ ഉന്നതശ്രേഷ്ഠരുടെ സഹായങ്ങളും അവര്‍ക്ക് പ്രോത്സാഹനമേകിയിട്ടുണ്ട്. പാലയ്ക്കല്‍, പോരൂക്കര തോമ്മാ മല്പാന്മാരും കണിയാന്തറ യാക്കോബും ലത്തീന്‍കാരനായ പാസ്കള്‍ അച്ചനും ആദ്യകാല അംഗങ്ങളും കഷ്ടപ്പെട്ടതിനേക്കാള്‍ കൂടുതലായി കുരിയാക്കോസ് അച്ചന്‍ തുടക്കം മുതല്‍ കഷ്ടപ്പെട്ടു എന്നത് ശരിയായ വസ്തുതയല്ല. അദ്ദേഹം മാന്നാനം കുന്ന് കയറിയശേഷം ആശ്രമം പണിയുന്നതിനായി കഷ്ടപ്പെട്ടിട്ടുണ്ടെന്നത് ശരി തന്നെ.

എന്നാല്‍ ഈ ആശയം അവതരിപ്പിച്ച് അംഗീകാരം വാങ്ങി അതിനായി ഏറ്റവുമധികം ബുദ്ധിമുട്ടിയവരെ മാറ്റിനിറുത്തി കുറെകഴിഞ്ഞ് വന്ന ആളെ ഒന്നാമനും സ്ഥാപകനും ആക്കി ആദരിക്കുമ്പോള്‍ ഈ ആശയം മനസ്സില്‍ താലോലിച്ചു രൂപപ്പെടുത്തിയവരെ തഴയുന്നത്, സ്വന്തം പിതൃത്വത്തെ തള്ളിപ്പറയുന്നതിനു തുല്യമാവില്ലേ….

സി.എം.ഐ.സഭ തിരുത്തുവാന്‍ തയ്യാറാകണം, ഈ തെറ്റിനെ. കാരണം, കാനോനിക അംഗീകാരം കിട്ടുന്ന കാലത്ത് ഇദ്ദേഹത്തിന്റെ നേതൃത്വം ആവശ്യമായിരുന്നു. സ്ഥാപകര്‍ മരിച്ചുപോയെന്നു കരുതി ആ സ്ഥാനം പിന്നീട് വന്നവരുടെ പേരിലാക്കാമോ?

മാന്നാനം ആശ്രമം സ്ഥാപനത്തെപ്പറ്റി സത്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങള്‍ ഇനിയും കാണാം. തുടക്കം മുതല്‍ ഇല്ലാത്ത ഒരാള്‍ സ്ഥാപകനാകുന്ന അപൂര്‍വബഹുമതി,

സ്ഥാപകരെ തള്ളിമാറ്റി പിതൃസ്ഥാനം കൈക്കലാക്കിയതല്ല, ചാര്‍ത്തിക്കൊടുത്ത സി.എം.ഐ. സഭയുടെ ‘ചെയ്തികള്‍’ ഇനിയും വെളിച്ചത്തുവരാനിരിക്കുന്നു. അടുത്ത ലക്കങ്ങളില്‍ പുതിയ വിശേഷങ്ങളുമായി എത്താം.

മാന്നാനം സെന്റ് ജോസഫ് പ്രസ് സ്ഥാപിച്ചതാര്?….

ശരിയായ ഉത്തരം അടുത്ത ലക്കത്തില്‍.

താഴെ കാണുന്ന ചിത്രം ആരുടേതാണെന്നറിയാമോ????

ആദ്യ കാലങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന രണ്ടു ചിത്രങ്ങളിലൊന്നാണിത്.

സി.എം.ഐ. സഭയുടെ പ്രഥമ പ്രിയോര്‍ ആയിരുന്ന

ചാവറ കുരിയാക്കോസ് ഏലിയ.

അസത്യങ്ങള്‍ സത്യങ്ങളാകുന്നതെങ്ങനെ? ഭാഗം – 3

വിശുദ്ധ ചാവറ കുരിയാക്കോസ് അച്ചന്റെ ജനനം മുതല്‍ വൈദികപട്ടസ്വീകരണം വരെയുള്ള കാലത്തെ കഥകള്‍, മിക്കവാറും എല്ലാവരും രചിച്ചിട്ടുള്ളത് ഒരുപോലെയാണ്.

അര്‍ത്തുങ്കല്‍ പള്ളിയില്‍വച്ച് വൈദികപട്ടം സ്വീകരിച്ചതോടെ, കഥാകൃത്തുക്കളില്‍ പലര്‍ക്കും ഭാവനകള്‍ ചിറകുവിരിക്കാന്‍ തുടങ്ങി. കുരിയാക്കോസ് അച്ചന്‍ സ്വപ്നത്തില്‍പോലും കാണാത്ത പലതും കഥാകൃത്തുക്കള്‍ മെനഞ്ഞെടുത്തു എഴുതാന്‍ തുടങ്ങി.

സത്യത്തില്‍ ഈ രചയിതാക്കള്‍ക്ക് അവാര്‍ഡ് കൊടുക്കേണ്ടതാണ്. കാരണം, ആര്‍ക്കും സംശയം തോന്നാത്തവിധത്തില്‍ അത്രക്ക് ഭംഗിയായിട്ടാണ് കഥയെഴുതിയിരിക്കുന്നത്.

യഥാര്‍ത്ഥ സംഭവത്തിലെ നായകകഥാപാത്രത്തെ ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ വളരെ ‘കൂള്‍’ ആയി മാറ്റി, ആ സ്ഥാനത്ത് നമ്മുടെ കഥാനായകന്റെ പേര് ‘സിംപിള്‍’ ആയിട്ട് ചേര്‍ത്തുവച്ചിരിക്കുകയാണ്. സാഹചര്യങ്ങളെ പൊലിപ്പിച്ചുകാട്ടി, ഈ കഥാനായകന്‍ ചെയ്തത് വായിക്കുമ്പോള്‍ വായനക്കാര്‍ എത്തിച്ചേരുന്ന തലം യഥാര്‍ത്ഥ സംഭവമായി മാറ്റപ്പെടുന്ന അവസ്ഥാന്തരത്തിലേക്ക് ആയിപ്പോകുന്നതില്‍ ആണ് നമ്മുടെ ഈ കഥാകൃത്തുക്കളുടെ മിടുക്ക് വെളിവാകുന്നത്.

‘ചാവറയച്ചന്‍ കഥ പറഞ്ഞാല്‍’ എന്ന പേരില്‍ ശ്രീ. ടി.ടി മുണ്ടയ്ക്കല്‍ എഴുതിയ ഒരു പുസ്തകമുണ്ട്. 1985-ല്‍ അന്നത്തെ പ്രിയോര്‍ ജനറാളായിരുന്ന ഫാ. വിജയാനന്ദ് സി.എം.ഐ എഴുതിയ അവതാരിക വായിച്ചാല്‍ മനസ്സിലാകും, ഈ കഥ സത്യമാണോ, ഭാവനയാണോ എന്ന്.

അതിലെ 162 പേജും വായിച്ചുതീരുമ്പോള്‍ സത്യമറിയാത്ത ഏതൊരാളും ഈ കഥയില്‍ വീണുപോകും. അത്ര മനോഹരമായിട്ടാണ് കഥാകാരന്‍ വായനക്കാരെ ഈ മാസ്മരികലോകത്ത് എത്തിക്കുന്നത്.

ചരിത്രത്തില്‍ രേഖപ്പെട്ട പേരുകള്‍ മാറ്റി കഥാനായകന്റെ പേര് എങ്ങനെ ആ സ്ഥാനത്ത് ഇത്ര കൃത്യമായി കൂടിച്ചേരുന്നു എന്ന് ആര്‍ക്കും തിരിച്ചറിയാനാകാത്ത വിധത്തിലുള്ള രചന അഭിനന്ദനമര്‍ഹിക്കുന്നു. സമ്മതിച്ചേ പറ്റൂ. കള്ളസത്യരചനക്ക് ഒന്നാം സ്ഥാനത്തിന് അര്‍ഹമായ പുസ്തകംതന്നെ.

എന്നാല്‍ ഇതുമാത്രമല്ലാട്ടോ…. പുസ്തകങ്ങള്‍. ‘മനസ്സില്‍ നിറയുന്ന ചാവറയച്ചന്‍’ എന്നപേരില്‍ 2008-ല്‍ ശ്രീമതി കുഞ്ഞൂഞ്ഞമ്മ ജോസഫ് എഴുതിയ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് വൈസ് പോസ്റ്റുലേറ്ററായിരുന്ന ഫാ. ജെയിംസ് മഠത്തിക്കണ്ടം സി.എം.ഐ ആണ്. കുഞ്ഞുമനസ്സുകളില്‍ കള്ളക്കഥ പതിയാന്‍ ഈ പുസ്തകം ധാരാളം.

സി.എം.സി. സഭയുടെ കാഞ്ഞിരപ്പള്ളി അമല പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായ സി. ബെന്‍സിറ്റ സി.എം.സി 2011-ല്‍ അവതാരിക എഴുതിയ ഫാ. കുരിയാക്കോസ് ഏലിയ വടക്കേത്ത് സി.എം.ഐ. യുടെ ഒരു കൊച്ചുപുസ്തകത്തില്‍ അവതാരികയും ആശംസയും മറ്റും പലര്‍ക്കും തെറ്റിദ്ധാരണ പകരുന്നുണ്ട്.

ഇനി സി.എം.ഐ. സഭയുടെ സ്വന്തം കഥാപുത്രനായ എസ്. വെങ്ങാലൂര്‍ സി.എം.ഐ. എഴുതിയ ‘സി.എം.ഐ. സഭാചരിത്രം’, ‘നിരീക്ഷണങ്ങള്‍’, ‘മാന്നാനത്തെ മഹായോഗി (വി. ചാവറ )’ എന്നീ പുസ്തകങ്ങള്‍ വായിച്ചാലറിയാം, സഭയ്ക്ക് വേണ്ടത് ഇത്തരം പുത്രന്മാരെയാണെന്ന്. പേരറിയില്ലെങ്കിലും കോട്ടയത്തുനിന്നും എനിക്ക് ഈ വൈദികനാണ് കുരിയാക്കോസ് അച്ചനെക്കുറിച്ചുള്ള കുറെ പുസ്തകങ്ങള്‍ അയച്ചുതന്നിട്ടുള്ളത്.

അദ്ദേഹത്തിന്റെ പുസ്തകങ്ങളിലെ ചില സത്യങ്ങള്‍ ദൈവത്തിന്റെ കൈയൊപ്പുപോലെ ഇവരുടെ കള്ളത്തരങ്ങളെ വെളിച്ചത്തെത്തിക്കുന്നു.

കുരിയാക്കോസ് അച്ചന്റെ നാമകരണനടപടികള്‍ തുടങ്ങാറായപ്പോഴാണ്, ഭാവനകള്‍ ചിറക് മുളച്ചതെന്നുവേണം അനുമാനിക്കാന്‍. ആദ്യ സന്യാസസഭയെ കാനോനികമായി അംഗീകരിക്കുവാന്‍ ബച്ചിനെല്ലി പിതാവ് തീരുമാനിച്ച് നടപടികള്‍ പൂര്‍ത്തിയായ കാലത്ത് കര്‍മലീത്താ ചൈതന്യം പൂത്തുലഞ്ഞുനിന്ന അംഗങ്ങളുടെ നാലാം തലമുറ ആയപ്പോഴേക്കും കഥയൊക്കെ മാറി.

അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ എന്നപോലെ, കത്തോലിക്കാ സഭയുടെ എല്ലാ നന്മകളും സ്വാംശീകരിച്ചശേഷം തനിനിറം പുറത്തെടുക്കുന്ന പരമ്പരാഗതശൈലി റീത്ത് വിഭജനകാലത്ത് കാണിച്ചുതുടങ്ങിയപ്പോള്‍തന്നെ ശരിയായ തീരുമാനം സഭ എടുത്തിരുന്നുവെങ്കില്‍, അന്നത്തെ വരാപ്പുഴ മെത്രാപ്പോലീത്ത രേഖപ്പെടുത്തിയ സത്യം- ഇപ്പോള്‍ സീറോ മലബാര്‍ സഭ എത്തപ്പെട്ട ദുരവസ്ഥയിലെത്തുകയില്ലായിരുന്നു.

കുരിയാക്കോസ് അച്ചന്‍ എങ്ങനെ സി.എം.ഐ. സഭാസ്ഥാപകനായി എന്ന് ഇത്തവണ പറയാമെന്ന് പറഞ്ഞിരുന്നെങ്കിലും കുറച്ചുകൂടി പഴയ രേഖകള്‍ കിട്ടുന്ന മുറക്ക് അടുത്തുതന്നെ നല്കാം.

ഇതിനിടയ്ക്ക് കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പി.ഒ.സി അതിന്റെ സുവര്‍ണജൂബിലി സ്മാരകമായി പുറത്തിറക്കിയ സ്മരണികയില്‍ കുരിയാക്കോസ് അച്ചനുമായി ബന്ധപ്പെട്ട വലിയ ഒരു തെറ്റ് ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കുന്ന തിരക്കിലായിരുന്നു. കൃത്യമായ രേഖകള്‍സഹിതം ബോധിപ്പിച്ചിട്ടും ആരെയോ ഭയക്കുന്ന പ്രതീതിയാണ് മനസ്സിലാകുന്നത്.

കേരള സഭ ഇന്നെത്തിനില്ക്കുന്ന അവസ്ഥയ്ക്ക് ഒരു കാരണം, സത്യത്തിലൂടെ നേര്‍വഴി നടത്താന്‍ കാഴ്ചയുള്ളവര്‍ മറന്നുപോയതു കൊണ്ടാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ സംഭവിക്കുന്ന ദുരിതമാണ് ഇതൊക്കെ. തെറ്റുചെയ്യുന്നവര്‍ ചെയ്തോട്ടെ എന്ന മനോഭാവം മാറാതെ കേരള സഭ നന്നാവില്ല.

തെറ്റു ചെയ്യുന്നവരെ തിരുത്താതെ, അവര്‍ അവരുടെ തെറ്റും നമ്മള്‍ നമ്മുടെ ശരിയും പറഞ്ഞാലൊന്നും സഭ രക്ഷപെടില്ല. അവരെന്തു വിചാരിക്കും എന്നു കരുതി തെറ്റിന് കൂട്ടുനില്ക്കുന്ന പ്രവണത സഭാനേതൃത്വം ഉപേക്ഷിക്കണമെന്നതാണ് ഇപ്പോള്‍ പൊതുവേ ഉയരുന്ന ജനാഭിപ്രായം. അത് മനസ്സിലാക്കി വിവേകത്തോടെ പെരുമാറുമ്പോള്‍ സഭയുടെ മുഖം കൂടുതല്‍ പ്രകാശമാനമാകും. ക്രിസ്തു മഹത്വപ്പെടും. തെറ്റിനെ സാധൂകരിക്കുമ്പോള്‍ ക്രിസ്തുവിന്റെ മുഖമാണ് വികൃതമാകുന്നത് എന്ന് തിരിച്ചറിയാനുള്ള വിവേകം നമുക്ക് ഉണ്ടാകട്ടെ.

Blog at WordPress.com.

Up ↑

Design a site like this with WordPress.com
Get started